
ദക്ഷിണ കൊറിയയിൽ നാശം വിതച്ച് കാട്ടുതീ; മരണസംഖ്യ 26 ആയി
ദക്ഷിണ കൊറിയന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോള്‍ രാജ്യം കണ്ടു കൊണ്ടിരിക്കുന്നത്. നൂറുകണക്കിന് നിര്‍മ്മിതികള്‍ നശിപ്പിക്കുകയും യുനെസ്‌കോ പൈതൃക കേന്ദ്രങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്ത തീപിടുത്തത്തെ നേരിടാന്‍ ഏകദേശം 120 ഹെലികോപ്റ്ററുകളും 9,000 ആളുകളും അണിനിരന്നിട്ടുള്ളത്. ദക്ഷിണ കൊറിയയില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീ ഒരു ദിവസം കൊണ്ട് ഇരട്ടിയായി വ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച അധികാരികള്‍ ഇതിനെ രാജ്യത്തെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്ന് വിശേഷിപ്പിച്ചു. കുറഞ്ഞത് 26 പേര്‍ കൊല്ലപ്പെടുകയും ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങള്‍ കത്തിനശിക്കുകയും ചെയ്തു.
മധ്യ ഉയിസോങ് കൗണ്ടിയില്‍ ആരംഭിച്ച തീപിടുത്തത്തില്‍ 33,000 ഹെക്ടറിലധികം (81,500 ഏക്കര്‍) കത്തിനശിക്കുകയും ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ”കാട്ടുതീയുടെ അഭൂതപൂര്‍വമായ ദ്രുതഗതിയിലുള്ള വ്യാപനം മൂലം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഒരു നിര്‍ണായക സാഹചര്യത്തിലാണ് നമ്മള്‍ ദേശീയതലത്തില്‍ ഉള്ളത്.” ആക്ടിംഗ് പ്രസിഡന്റ് ഹാന്‍ ഡക്ക്-സൂ ഒരു സര്‍ക്കാര്‍ പ്രതികരണ യോഗത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയിലെ പര്‍വതപ്രദേശങ്ങളില്‍ ഒരാഴ്ചയോളമായി തീ പടരുന്നതിനാല്‍, തീ അണയ്ക്കുന്നതിനായി അഗ്‌നിശമന സേന ഹെലികോപ്റ്ററുകള്‍ പറന്നുയരുന്നതിനായി വ്യോമയാന ഇന്ധനത്തിന്റെ സ്റ്റോക്കുകള്‍ സൈന്യം പുറത്തിറക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ വരെ, തീ അണയ്ക്കുന്നതിനായി 9,000-ത്തിലധികം ആളുകളെയും ഏകദേശം 120 ഹെലികോപ്റ്ററുകളെയും അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.
രാജ്യത്തെ ദുരന്ത നിവാരണ മേധാവി പറഞ്ഞത്, ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കാട്ടുതീയാണിതെന്നും, മുമ്പുണ്ടായ ഏതൊരു കാട്ടുതീയേക്കാളും കൂടുതല്‍ വനം കത്തിനശിച്ചെന്നും ആണ്. ”കാട്ടുതീ അതിവേഗം പടരുകയാണ്,” ലീ ഹാന്‍-ക്യുങ് പറഞ്ഞു. ”വനനാശം 35,810 ഹെക്ടറിലെത്തി, 2000-ലെ കിഴക്കന്‍ തീരത്തെ കാട്ടുതീ ബാധിച്ച പ്രദേശത്തേക്കാള്‍ 10,000 ഹെക്ടറിലധികം അധികമാണിത്. മുമ്പ് രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലുതായിരുന്നു ഇത്.’