
നായികയെ തീരുമാനിക്കുന്നത് പോലും താരത്തിന്റെ ഇഷ്ടം നോക്കി: ശ്രീകുമാരൻ തമ്പി
സിനിമാതാരങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവാദങ്ങൾക്കിടയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശ്രീകുമാരൻ തമ്പി. എല്ലാ തൊഴിൽ മേഖലകളിലും പണം മുടക്കുന്ന വ്യക്തി മുതലാളിയും പ്രതിഫലം വാങ്ങുന്നവർ തൊഴിലാളികളുമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സിനിമാ മേഖലയിലെ സ്ഥിതി വിപരീതമാണെന്ന് ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു.
‘ഏതു തൊഴിൽമേഖലയിലും പണം മുടക്കുന്നവൻ മുതലാളിയും തൊഴിൽ ചെയ്തു പ്രതിഫലം വാങ്ങുന്നയാൾ തൊഴിലാളിയുമാണ്. എന്നാൽ സിനിമയിലെ സ്ഥിതി വിപരീതമാണ്. അവിടെ പണം മുടക്കുന്നയാൾ തൊഴിലാളിയും വലിയ പ്രതിഫലം വാങ്ങി ജോലിചെയ്യുന്ന താരം മുതലാളിയുമാണ്. കോടികൾ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥ. തന്റെ പടത്തിലെ നായികയെയും സാങ്കേതികവിദഗ്ധരേയും തീരുമാനിക്കുന്നതുപോലും താരത്തിന്റെ ഇഷ്ടം നോക്കിയായിരിക്കണം. അഭിനേതാക്കൾ സ്വന്തമായി പടം എടുക്കരുതെന്ന് ഞാൻ ഒരിക്കലും പറയില്ല. തീർച്ചയായും അവർ നിർമാണരംഗത്തു വരണം. എങ്കിൽ മാത്രമേ നിർമാതാവിന്റെ അവസ്ഥ അവർ മനസ്സിലാക്കൂ. കവി എന്ന നിലയിലോ സംവിധായകൻ എന്ന നിലയിലോ അല്ല ഞാൻ ഈ പോസ്റ്റ് ഇടുന്നത്. രണ്ടു ഡസനിലേറെ സിനിമകൾ സ്വന്തമായി നിർമ്മിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിർമ്മാതാവ് എന്ന നിലയിലാണ്‘ എന്ന് ശ്രീകുമാരൻ തമ്പി കുറിച്ചു.