മോദിയുടെ പ്രണ്ട് ട്രംപ് ഇന്ത്യക്കാരോട് ചെയ്ത ക്രൂരതയിങ്ങനെ…ഹഹ വൗ കമന്റുമായി എലോണ്‍ മസ്‌ക്

മോദിയുടെ പ്രണ്ട് ട്രംപ് ഇന്ത്യക്കാരോട് ചെയ്ത ക്രൂരതയിങ്ങനെ…ഹഹ വൗ കമന്റുമായി എലോണ്‍ മസ്‌ക്

അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ ദൃശ്യങ്ങള്‍ ”ഹഹ വൗ” എന്ന കമന്റോടെ ഡോജ് സംഘത്തലവന്‍ എലോണ്‍ മസ്‌ക് ഷെയര്‍ ചെയ്യുകയും ചെയ്തു.

പൗരന്മാരെ ചങ്ങലയില്‍ ബന്ധിച്ച് അമേരിക്കന്‍ യുദ്ധവിമാനങ്ങളില്‍ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ വൈറ്റ് ഹൗസ് പങ്കുവെച്ചത്. അതിനിടെ മുന്നൂറിലധികം അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക് ട്രംപ് ഭരണകൂടം കടത്തി. മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കാത്തവരാണ് ഇവരില്‍ അധികവും. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും. ഒരു ഹോട്ടലില്‍ പാര്‍പ്പിച്ച ഇവരുടെ പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. സ്വന്തം രാജ്യങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍, ഇവരെ ഒരു താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റും.

അതേസമയം യുഎസ് സൈനിക വിമാനങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നത് തുടരും. കുടിയേറിയവരെ സൈനിക വിമാനത്തില്‍ തിരിച്ചയയ്ക്കുന്നതിന് നല്‍കിയ അനുമതി ഇപ്പോള്‍ പുനപരിശോധിക്കില്ല. ആയിരക്കണക്കിനാളുകള്‍ ഇക്കൊല്ലം തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്നും ഓരോ മാസവും നാലഞ്ച് വിമാനങ്ങള്‍ പ്രതീക്ഷിക്കണമെന്നുമാണ് ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്. കോസ്റ്റോറിക്കയില്‍ ഇറങ്ങുന്നവരില്‍ ഇന്ത്യക്കാരുണ്ടെങ്കില്‍ അവര്‍ക്ക് മടങ്ങി വരാം.

കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരന്റെ വെളിപ്പെടുത്തല്‍. അമൃത്സറില്‍ എത്തിയ ശേഷമാണ് ഇവ അഴിച്ചതെന്ന് യുഎസ് സൈനിക വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തിയ ജസ്പാല്‍ സിങ് പറഞ്ഞു. അതേസമയം വിലങ്ങു വച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങള്‍ ഇന്ത്യക്കാരുടേതല്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ടവരില്‍ ഒരാളാണ് പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള 36കാരനായ ജസ്പാല്‍ സിങ്. അമൃത്സറില്‍ ഇറങ്ങിയതിന് ശേഷം മാത്രമാണ് വിലങ്ങ് അഴിച്ചുമാറ്റിയതെന്ന് ജസ്പാല്‍ പറഞ്ഞു. 19 സ്ത്രീകളും 13 പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടെ 104 ഇന്ത്യക്കാരുമാണ് യുഎസ് സൈനിക വിമാനം ബുധനാഴ്ച അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.

സൈനിക വിമാനത്തില്‍ ഇന്ത്യക്കാരെ എത്തിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ട്രംപ് സ്വന്തം ശക്തി കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിമര്‍ശനം. അത് ഇന്ത്യ വകവച്ചു കൊടുക്കേണ്ടതില്ല എന്നാണ് പ്രതിപക്ഷം പറയുന്നത്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇന്ത്യാക്കാരെ വിമാനത്തില്‍ വിലങ്ങ് വച്ചാണോ കൊണ്ടുവന്നതെന്ന് കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും കേന്ദ്രം മറുപടി പറയണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )