
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് മരിച്ച മൂന്ന് വയസുകാരന്റെ മൃതദേഹം രാജസ്ഥാനിലേക്ക് കൊണ്ടുപോകും
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് മരിച്ച മൂന്നു വയസ്സുകാരന്റെ മൃതദേഹം ഇന്ന് സ്വദേശമായ രാജസ്ഥാനിലേക്ക് കൊണ്ടുപോകും. രാവിലെ ഒന്‍പത് മണിയോടെ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുക. കളക്ടറുടെ പ്രത്യേക അനുമതിയോടെ ഇന്നലെ രാത്രി പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കിയിരുന്നു. രാജസ്ഥാന്‍ സ്വദേശി റിഥാന്‍ ജജു ആണ് മരിച്ചത്.
അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ ദൃക്‌സാക്ഷികളില്‍ നിന്ന് നെടുമ്പാശ്ശേരി പോലീസ് മൊഴിയെടുക്കും. മരിച്ച റിദാന്‍ ജാജു മാലിന്യക്കുഴിക്ക് സമീപം നില്‍ക്കുന്നത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് സിയാല്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കേരളത്തില്‍ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ കുട്ടി മാലിന്യക്കുഴിയില്‍ വീണ് മരിച്ചത്.
എയര്‍പ്പോര്‍ട്ട് ഡൊമസ്റ്റിക്ക് ടെര്‍മിനലിന് സമീപം ഉള്ള അന്നസാറ കഫേയുടെ സമീപം മൂടാതെ കിടന്ന ഉദ്ദേശം 2.5 വിസ്തീര്‍ണവും 4.5അടി താഴ്ചയുമുള്ള മലിന ജലം കെട്ടി നില്‍ക്കുന്ന കുഴിയിലാണ് വീണത്. കുഴിയുടെ സമീപം ചെരുപ്പ് കിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉച്ചക്ക് 12.20 ഓടെ അപകടം ഉണ്ടായി.