
ലണ്ടനിൽ എസ് ജയശങ്കറിനെ ആക്രമിക്കാൻ ശ്രമം; ഖാലിസ്ഥാൻ വിഘടനവാദികൾ ഇന്ത്യൻ പതാക വലിച്ചുകീറി
ലണ്ടനില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ സന്ദര്‍ശനം തടസ്സപ്പെടുത്താന്‍ ഒരു കൂട്ടം ഖാലിസ്ഥാന്‍ തീവ്രവാദികളുടെ ശ്രമം. പ്രതിഷേധം സുരക്ഷാ വീഴ്ചയ്ക്ക് കാരണമായി. ഒരു ചര്‍ച്ചയ്ക്ക് ശേഷം ചാത്തം ഹൗസ് വേദിയില്‍ നിന്ന് ജയ്ശങ്കര്‍ ഇറങ്ങുമ്പോള്‍, ഒരാള്‍ അദ്ദേഹത്തിന്റെ കാറിനടുത്തേക്ക് ഓടിയെത്തി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ദേശീയ പതാക വലിച്ചുകീറുകയായിരുന്നു.
സംഭവത്തിന്റെ ഒരു വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. മന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ആ മനുഷ്യന്‍ ആക്രമണോത്സുകനായി പാഞ്ഞടുക്കുന്നത് കാണാം. തുടക്കത്തില്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ മടിച്ചു നിന്നിരുന്നു. പ്രതിഷേധക്കാരന്‍ ത്രിവര്‍ണ്ണ പതാക വലിച്ചുകീറുന്നത് കാണാം. എന്നാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് ഇടപെട്ട് അയാളെയും മറ്റ് തീവ്രവാദികളെയും പിടിച്ചുകൊണ്ടുപോയി.
ജയ്ശങ്കര്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത വേദിക്ക് പുറത്ത് ഖാലിസ്ഥാനി തീവ്രവാദികള്‍ പ്രതിഷേധിക്കുന്നതായി കാണിക്കുന്ന മറ്റൊരു വീഡിയോ പുറത്തുവന്നു. അവര്‍ പതാകകള്‍ വീശുകയും ഖാലിസ്ഥാനി അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതില്‍ പതിഞ്ഞിട്ടുണ്ട്.
മാര്‍ച്ച് 4 മുതല്‍ 9 വരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ യുകെ സന്ദര്‍ശനത്തിനിടെയാണ് സംഭവം. നേരത്തെ, ജയശങ്കര്‍ ചെവനിംഗ് ഹൗസില്‍ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തി, തന്ത്രപരമായ ഏകോപനം, രാഷ്ട്രീയ സഹകരണം, വ്യാപാര ചര്‍ച്ചകള്‍, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, മൊബിലിറ്റി, ജനങ്ങള്‍ തമ്മിലുള്ള വിനിമയം എന്നിവയുള്‍പ്പെടെ നിരവധി ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.