കൊല്ലത്തെ 19 കാരന്‍റെ കൊലപാതകം: ദുരഭിമാനക്കൊലയെന്ന് അരുണിന്‍റെ കുടുംബം

കൊല്ലത്തെ 19 കാരന്‍റെ കൊലപാതകം: ദുരഭിമാനക്കൊലയെന്ന് അരുണിന്‍റെ കുടുംബം

കൊല്ലം ഇരട്ടക്കടയില്‍ മകളുടെ സുഹൃത്തായ 19 കാരനെ കുത്തി കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊല എന്ന് ആരോപിച്ച് കൊല്ലപ്പെട്ട അരുണിന്റെ കുടുംബം. രണ്ട് സമുദായമായതുകൊണ്ടാണ് പ്രസാദ് ഇരുവരുടെയും ബന്ധത്തെ എതിര്‍ത്തതെന്നാണ് അരുണിന്റെ അമ്മയുടെ സഹോദരി സന്ധ്യ ആരോപിച്ചു. പെണ്‍കുട്ടി തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സന്ധ്യ പറഞ്ഞു.

കൃത്യമായ ആസൂത്രണത്തോടെയാണ് അരുണിനെ കൊലപ്പെടുത്തിയത്. പ്രസാദിന്റെ മകളുമായി അരുണ്‍ എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയമാണ്. പ്രസാദ് ഇതിനുമുമ്പും പലവട്ടം പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. വിവാഹം നടത്തിക്കൊടുക്കാമെന്ന് പ്രസാദ് പറഞ്ഞിട്ടുണ്ട്. പിന്നീട് വിവാഹം അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രസാദ് അരുണിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സന്ധ്യ ആരോപിക്കുന്നു.

ഇരവിപുരം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഇരവിപുരം ശരവണ നഗര്‍ വെളിയില്‍ വീട്ടില്‍ പ്രസാദ് (46) ശക്തികുളങ്ങര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അരുണ്‍കുമാറിനെ പ്രസാദ് കുത്തിക്കൊല്ലുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. അരുണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രസാദിന്റെ മകളെ ശല്യം ചെയ്യുന്നുവെന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രസാദ് മകളെ അടുത്തിടെ, ഇരട്ടക്കടയിലെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. അരുണ്‍കുമാര്‍ ഇവിടെയുമെത്തി പെണ്‍കുട്ടിയെ കാണാന്‍ ശ്രമിച്ചതിന്റെ പേരില്‍ പ്രസാദുമായി ഫോണില്‍ വാക്കേറ്റമുണ്ടായി. ഇതിന്റെ തുടര്‍ച്ചയെന്നോണം, പ്രസാദ് സുഹൃത്തുക്കളുമായി ഇരട്ടക്കടയിലെ വീട്ടിലെത്തി. അരുണ്‍കുമാറിനെ വിളിച്ചുവരുത്തി പ്രശ്‌നം സംസാരിക്കുന്നതിനിടെ പ്രസാദുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രസാദ് കൈയില്‍ കിട്ടിയ കത്തി ഉപയോഗിച്ച് അരുണ്‍കുമാറിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )