
പാതിവില തട്ടിപ്പ്; 21 അക്കൗണ്ടുകളിലൂടെ അനന്തു കൃഷ്ണൻ വാങ്ങിയത് 143.5 കോടി രൂപ
പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണന്‍ ഇതുവരെ വാങ്ങിയത് 143.5 കോടി രൂപ എന്ന് ക്രൈംബ്രാഞ്ച്. പ്രതിയുടെ ഇരുപത്തിയൊന്ന് അക്കൗണ്ടുകളില്‍ പണം വന്നു. സംസ്ഥാനത്ത് 20,163 പേരില്‍ നിന്ന് അറുപതിനായിരം രൂപ വീതം വാങ്ങിയെന്നും ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നു. പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
4025 പേരില്‍ നിന്ന് 56,000 രൂപ വീതമാണ് വാങ്ങിയത്. കൂടുതല്‍ പണം വാങ്ങിയതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും കസ്റ്റഡി അപേക്ഷയില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കടത്തിക്കൊണ്ടുപോയി എന്നും ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
മൂവാറ്റുപുഴ കോടതിയാണ് പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ഏഴു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണം എന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. എന്നാല്‍ നേരത്തെ പോലീസ് കസ്റ്റഡിയില്‍ കൂടുതല്‍ ദിവസം ചോദ്യം ചെയ്തത് ആണ് എന്ന് കോടതി പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്ന് അനന്തുകൃഷ്ണന്‍ പറഞ്ഞു.